'എന്തെങ്കിലും സഹായം വേണോ..സര്‍..'!; സോഷ്യല്‍ മീഡിയ വഴി മാത്രം ബന്ധപ്പെടും; പരിചയം മുതലെടുത്ത് കെണിയില്‍ വീഴ്ത്താൻ മിടുക്കി, 33-കാരിയുടെ തട്ടിപ്പിനിരയായത് നിരവധി പേർ: ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരില്‍ വൻതുക തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനി പോലീസ് പിടിയിൽ




ആലപ്പുഴ: ഓൺലൈൻ ഓഹരിത്തട്ടിപ്പിലൂടെ തൃക്കുന്നപ്പുഴ സ്വദേശിയിൽ നിന്നു 16.6 ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. നിരവധി പേരിൽ നിന്ന് ഓണ്‍ലൈൻ ഷെയർ ട്രേഡിംഗിന്റെ പേരില്‍ വൻതുക തട്ടിയെടുത്ത കേസില്‍ തിരുവനന്തപുരം സ്വദേശിനിയായ 33-കാരിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം തിരുമല പുത്തേരില്‍ വീട്ടില്‍ ആര്യ ദാസാണ് (33) അറസ്റ്റിലായത്. 

ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ ഒരാളില്‍ നിന്ന് വ്യാജ ആപ്ലിക്കേഷൻ ഉപയോഗിച്ച്‌ 16.6 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി. ഈ തട്ടിപ്പിന് പിന്നില്‍ രാജ്യവ്യാപകമായ ഒരു റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആര്യ ദാസിനെ കോടതി റിമാൻഡ് ചെയ്തു.

പരാതിക്കാരനെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. ഒരു സ്വകാര്യ ഷെയർ ട്രേഡിങ് കമ്ബനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി വിശ്വാസം നേടിയെടുത്ത ശേഷമാണ് ആര്യ ദാസും സംഘവും ഇരയെ കെണിയിലാക്കിയത്. ലാഭകരമായ ഷെയർ ട്രേഡിംഗ് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത്, പരാതിക്കാരന്റെ ഫോണില്‍ ഒരു വ്യാജ ഷെയർ ട്രേഡിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യിപ്പിക്കുകയായിരുന്നു.

ഈ വ്യാജ ആപ്പിലൂടെ പ്രതികള്‍ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ടു മാസത്തിനുള്ളില്‍ 16.6 ലക്ഷം രൂപയാണ് പരാതിക്കാരൻ നിക്ഷേപിച്ചത്. താൻ നിക്ഷേപിച്ച തുകയ്ക്ക് പുറമെ വലിയ ലാഭവും ഈ വ്യാജ ആപ്പില്‍ 'പ്രത്യക്ഷപ്പെട്ട'തോടെ പരാതിക്കാരൻ സന്തോഷത്തിലായിരുന്നു. എന്നാല്‍, ഈ പണം തിരികെ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി ഇദ്ദേഹം തിരിച്ചറിഞ്ഞത്. ആപ്പില്‍ കാണിച്ചിരുന്ന ലാഭക്കണക്കുകള്‍ യഥാർത്ഥത്തില്‍ ഒരു തട്ടിപ്പ് മാത്രമായിരുന്നു.

താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ പരാതിക്കാരൻ നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനില്‍ നവംബർ 10-ന് കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഏലിയാസ് പി. ജോർജ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ഉടൻ ആരംഭിച്ചു.

അന്വേഷണത്തില്‍, പരാതിക്കാരൻ നഷ്ടപ്പെട്ട പണം അറസ്റ്റിലായ ആര്യ ദാസിന്റെ പേരിലുള്ള ഇൻഡസ് ഇൻഡ് ബാങ്കിന്റെ തിരുവനന്തപുരം ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് അയച്ചു നല്‍കിയിരുന്നതെന്ന് പോലീസ് കണ്ടെത്തി. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡി.സി.ആർ.ബി. ഡിവൈ.എസ്.പി സന്തോഷ് എം.എസ്സിന്റെ മേല്‍നോട്ടത്തില്‍ സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി ജോർജ്ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആര്യ ദാസിനെ അറസ്റ്റ് ചെയ്തത്.


ഇവരുടെ തട്ടിപ്പ് കേരളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കേരളത്തില്‍ എറണാകുളം സിറ്റിയില്‍ കൂടാതെ, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ്, വെസ്റ്റ് ബംഗാള്‍, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി ആര്യ ദാസിനും ഇവരുടെ സംഘാംഗങ്ങള്‍ക്കുമെതിരെ നിലവില്‍ 28-ഓളം തട്ടിപ്പ് പരാതികള്‍ നിലവിലുണ്ട്.


അറസ്റ്റിന് പിന്നാലെ ആര്യ ദാസ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടർന്ന് നവംബർ 18-ന് അമ്ബലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഐശ്വര്യ ആൻ ജേക്കബ്ബ് മെഡിക്കല്‍ കോളേജില്‍ എത്തി പ്രതിയെ റിമാൻഡ് ചെയ്യുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി, പരാതിക്കാരന് നഷ്ടമായ തുകയില്‍ നിന്ന് 4.5 ലക്ഷം രൂപ എൻ.സി.ആർ.പി. പോർട്ടല്‍ വഴി മരവിപ്പിക്കാനും അത് തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും പോലീസിന് സാധിച്ചിട്ടുണ്ട്. ഐ.പി. അഡ്രസ്സുകള്‍ കേന്ദ്രീകരിച്ചും മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിച്ചും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നതിനെക്കുറിച്ച്‌ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. 

രാജ്യവ്യാപകമായി നടക്കുന്ന ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകളുടെ ഒരു കണ്ണിയാണ് ആര്യ ദാസ് എന്നും, കൂടുതല്‍ പേർ ഉടൻ പിടിയിലാകുമെന്നുമാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post